കണ്ണൂർ: ശബരിമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിപിഎമ്മിന്റെ ഒരു മുൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെയായ വ്യക്തിയും ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്പോൾ കോൺഗ്രസുകാർക്കാണ് കവർച്ചയുമായി ബന്ധമെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത് പരിഹാസ്യമാണ്. ജനങ്ങൾ വിഡ്ഢികളാണെന്നു മുഖ്യമന്ത്രി ധരിക്കരുതെന്നും ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് സർക്കാർ നടത്തുന്നത്. എസ്ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ല. എസ്ഐടി അവരുടെ ജോലി ചെയ്യട്ടെ.
പക്ഷേ, ഇത് അന്താരാഷ്ട്ര മാനങ്ങൾ ഉള്ള ഒരു കേസ് ആയതുകൊണ്ട് എസ്ഐടിക്ക് അന്വേഷിക്കാൻ കഴിയാതെ വരുന്നുണ്ട്. അതിനാലാണ് കോടതിയുടെ നിയന്ത്രണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകൾ മോഷണം പോകുന്നുണ്ടോ എന്നതും അന്വേഷിക്കണം.
വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ മുഴുവൻ ലേലം ചെയ്യാൻ തീരുമാനിച്ചത്. വിളക്കുകൾ, വാർപ്പുകൾ, കിണ്ടികൾ, മൊന്ത, പുരാതനങ്ങളായിട്ടുള്ള ഈ വസ്തുക്കളൊക്കെ ലേലം ചെയ്യാൻ തീരുമാനിച്ചു. അന്ന് അതിനെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ സഭയ്ക്കകത്തും പുറത്തും എതിർത്തു. എതിർത്തില്ലായിരുന്നെങ്കിൽ ഇത് മുഴുവൻ അടിച്ചുകൊണ്ട് പോകുമായിരുന്നു.
വാസു പ്രസിഡന്റും കടകംപള്ളി ദേവസ്വം ബോർഡ് മന്ത്രിയുമായിരുന്ന കാലം മുതൽ ആരംഭിച്ച കൊള്ളയാണിത്. വൻ മാഫിയകൾ ഇതിനു പിന്നിലുണ്ട്. അവരെ സംരക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.